Tuesday 8 November 2022

എനിക്ക് കഥയോ കവിതയോ എഴുതാനറിയില്ല

 എനിക്ക് കഥയോ കവിതയോ എഴുതാനറിയില്ല 

അക്ഷരങ്ങളെ ആശയങ്ങളുടെ തടവുകാരാകാതെ 

കാര്യം പറയാൻ ഭാഷയുടെ സഹായം തേടാറുണ്ട് 

അതും 

ഒരു കലാകാരനെന്നു സ്വയം പറഞ്ഞുറപ്പിച്ച സൗകര്യങ്ങളിൽ 

എന്നോട് എനിക്ക് തോന്നിയ കാര്യങ്ങൾ പറയാൻ മാത്രം ..

അല്ലെങ്കിലും 

വാക്കുകളില്ലാതെ ആശയങ്ങൾ ഇല്ലല്ലോ

ആശയങ്ങളില്ലാതെ ആകാരവും 

ആകാരമില്ലാതെ കാഴ്ചകളും 

കാഴ്ചകളില്ലാതെ വാക്കുകളും 

വാക്കുകളില്ലാതെ അക്ഷരങ്ങളും !


ആരരേ ആദ്യം പെറ്റുവെന്നെനിക്കറിയില്ല 

എങ്കിലും ഇവക്കിടയിലെവിടെയോ 

അർത്ഥമുണ്ടാക്കി അക്ഷരങ്ങൾ വാക്കുകളും 

വാക്കുകൾ വാചകങ്ങളും 

വാചകങ്ങൾ ആശയങ്ങളും 

ആശയങ്ങൾ ആകാരങ്ങളും 

ആകാരങ്ങൾ വ്യവസ്ഥകളും 

വ്യവസ്ഥകൾ വ്യക്തികളുമാകുന്ന 

ജീവിതമെന്ന കവിത്വത്തിന്റെ 

അക്ഷരങ്ങൾ 

വാക്കുകൾ 

വാചകങ്ങൾ 

ഭാഷ തേടി നടക്കുന്പോൾ 

പടിവാതിൽക്കലാരോ 

ഭിക്ഷതേടി കരയുന്നുണ്ട് 

"'അമ്മാ  എന്തെങ്കിലും തരണേ...വിശന്നിട്ടു വയ്യ "

അമ്മയാകാൻ കഴിയാത്ത ആണായ ഞാനെന്ത് 

കവിതയെഴുതാൻ 

കഥയെഴുതാൻ  

എനിക്ക് കഥയോ കവിതയോ എഴുതാനറിയില്ല 




Sunday 4 September 2022

ഞാൻ ഒരു കഥ പറയാം

 


പാഠം ഒന്ന് 
അ അമേരിക്ക 
ആ ആപ് 
ഇ ഇന്റർനെറ്റ് 
ഈ ഈ ഷോപ്പിംഗ്
ഈക്കപ്പുറം കടക്കും മുൻപ്
കുഞ്ഞു കരഞ്ഞുകൊണ്ട് പറഞ്ഞു
ഇതൊക്കെ എനിക്കറിയാം
എന്ന്നെ പഠിപ്പിക്കു...


പുസ്തകത്തിലുള്ളതെല്ലാം
പുസ്തകത്തിന് മുന്പേയറിയുന്ന
കുഞ്ഞിന്റെ മുൻപിൽ
ടീച്ചർ ഒരു പുസ്തകം പോലുമാകാനാകാതെ
മരവിച്ചു നിന്നു

ചിലന്തിവല

 ന്റെ നിശബ്ദതയിലേക്ക് തുറക്കുന്ന വാതില്കലിൽ ആരെയോ കാത്തൊരു ചിലന്തി വലയുണ്ടായിരുന്നു. 

കാറ്റിൽ ഇളകിയും പൊടിയിൽ കുളിച്ചും ഒരു ചിലന്തി വല. 
വല നെയ്ത ചിലന്തി എന്നോ മരിച്ചു പോയിരുന്നു.  
എന്നിട്ടും എന്താണെന്നറിയില്ല, ആരും കൈയേറാനില്ലാതെ 
പാതി മുറിഞ്ഞും ഒടിഞ്ഞു തൂങ്ങിയും 
എന്നുമതാരെയൊക്കെയോ കാത്തു നിന്നു
നിഴലുകൾക്കിടയിലൂടെ ഉതിർന്നു വീഴുന്ന വെളിച്ചത്തിന്റെ നുറുങ്ങു പൊട്ടുകൾ പോലെ
ഒതുങ്ങിയും പതുങ്ങിയും
ഓരോർമയുടെ പാപഭാരം പോലെ
അടർന്നു വീഴാൻ മടിച്ച നിശ്വാസമായി
എന്റെ നിശബ്ദതയിലേക്ക് തുറക്കുന്ന വാതില്കലിൽ
ആർക്കൊക്കെയോ ആയി അതെന്നും കാത്തു നില്ക്കുമായിരുന്നു
ആർക്കും വേണ്ടാത്തൊരു ചിലന്തിവല

എനിക്ക് കവിത എഴുതാൻ അറിയില്ല കഥയും എങ്കിലും ഞാൻ മനുഷ്യരോട് സംസാരിക്കാറുണ്ട്

 എനിക്ക് കവിത എഴുതാൻ അറിയില്ല

കഥയും
എങ്കിലും ഞാൻ മനുഷ്യരോട് സംസാരിക്കാറുണ്ട്
പാലുകാരൻ വെങ്കിടെഷിന്റെ
പ്രമേഹം വന്നു കാലു പഴുത്ത അച്ചനെക്കുറിച്ച്
ചോദിക്കാറുണ്ട്
തുപ്പുകാരി രേവമ്മയുടെ
കള്ള് കുടിയൻ ഭർത്താവിന്റെ
പഠിക്കാൻ പൊകാത്ത മകന്റെ
കഥകൾ കേൾക്കാറുണ്ട്
കാശുവാരി തിരിച്ചുപോകാമെന്നു കരുതി
കംപ്യുട്ടർ നഗരത്തിലെത്തി
ഒന്നുമാകാതെ
ഒരിക്കലും  തിരിച്ചുപോകാനാകാതെ
ആരും കാണാതെ കരഞ്ഞു കണ്ണീരുതീർക്കുന്ന
ആസ്സംകാരൻ സെക്യൂരിറ്റിയോട്
ചിരിക്കാറുണ്ട്
ഏതു രാത്രിയിലും വിളിച്ചാൽ പാഞ്ഞെത്തുന്ന
ഓട്ടോക്കാരൻ രവിയണ്ണയുടെ
കാൻസർ വന്ന മകന്റെ  
മരുന്ന് ചിലവുകൾ കേൾക്കാറുണ്ട്
വിൽക്കേണ്ടിവരുന്ന വീടിന്റെ വേവലാതിയും
അങ്ങിനെ കുറേ
കവിതകളും കഥകളും അറിയാത്ത ഒരു സമുഹത്തോട്
ചിലപ്പോഴെല്ലാം ഞാൻ സംസാരിക്കാറുണ്ട്
എനിക്ക് കവിത എഴുതാൻ അറിയില്ല
കഥയും
എങ്കിലും ഞാൻ മനുഷ്യരോട് സംസാരിക്കാറുണ്ട് 

ആരെയെന്നറിയാതെ

 വഴിവക്കിലാരോ മറന്നു വച്ച ഒരു നനഞ്ഞ കുടക്കരികിൽ 

 മഴ നനഞ്ഞു ഞാൻ ആരെയെന്നറിയാതെ 
കുറെ നേരമായി കാത്തു നിൽക്കുകയാണ് 
കൂട്ടിനായി ഒരു പൂച്ചയും  
പിന്നെ ഒഴിഞ്ഞ റോഡുമുണ്ടായിരുന്നു 

കലക്കു വെള്ളം പാഞ്ഞൊഴുകുന്ന
മഴച്ചാലുകൾ ആരോടെന്നില്ലാതെ
കലപില ശബ്ദത്തിൽ എന്തൊക്കെയോ
പറഞ്ഞു പോവുകയാണ് 


ഒരു കാല്പനിക കഥയുടെ
തുടക്കത്തിനും
ഒടുക്കത്തിനും
ഉത്തമമായ നിമിഷങ്ങൾ


പെയ്തൊഴുകിയ മഴയുടെ നിശബ്ദതയിൽ
ആരും കടന്നു വരാനില്ലാത്ത
ആ തെരുവോരത്തു
മഴനഞ്ഞ മൂന്ന് ജന്മങ്ങൾ
കുടയും ഞാനും പിന്നെയൊരു പൂച്ചയും
ആരെയെന്നറിയാതെ
പിന്നെയും കാത്തുകൊണ്ടേയിരുന്നു

ഒരു നൊന്പരം

 1

ഇന്നെന്റെ നിഴലിനു
ഒരോർമയുടെ  തിണർപാടുണ്ടായിരുന്നു
പാതി മറന്നിട്ടും
പകുത്തു നൽകിയിട്ടും
മനസ്സിന്റെ കോണിൽ
ആരൊക്കെയോ കോറിയിട്ടുപോയ
ചില മന്ദഹാസങ്ങൾ
ചില ഓർമ്മക്കുറിപ്പുകൾ
ഇന്നെന്റെ നിഴലിനു
ഒരോർമയുടെ  തിണർപാടുണ്ടായിരുന്നു

2
ഒരു സ്വാതന്ത്രം പകുത്തു വച്ച  രാജ്യത്തിന്റെ
നാൽക്കവലയിലിന്നും
ദൈവം തിരിച്ചറിയാത്ത  ഒരു വഴിപോക്കനാണ്
മരണം ഊന്നു വടിയും
ഇടയിലവർ കേറുന്ന ചായക്കടയിൽ
അവർ നൽകുന്ന നൂറുരൂപയുടെ നോട്ടിൽ
ഗാന്ധി വിലപേശപെടാറില്ല
രണ്ടു ചായക്ക്  പതിനാറു രൂപ
ബാക്കി കിട്ടുന്ന ചില്ലറ നോട്ടിലും ഗാന്ധിയുണ്ട്
നാം പടുത്തുയർത്തിയ ജീവിതങ്ങളിലില്ലാത്ത ഒരു വിശ്വാസം

3
നിന്റെ കണ്ണിൽ ഇന്നും നിശബ്ദതയാണ്
പറയാൻ മറന്ന ഒരു ഒരൊത്തിരി സ്വപ്നങ്ങളുടെ
മരവിച്ച ഓർമ്മകൾ
നിന്റെ ഓർമ്മകൾ
എന്റെ ഓർമ്മകൾ
എന്റെ കണ്ണിൽ ഇന്നും നിശബ്ദതയാണ്

4

ഇന്നെന്റെ നിഴലിനു
ഒരോർമയുടെ  തിണർപാടുണ്ടായിരുന്നു
പാതി മറന്നിട്ടും
പകുത്തു നൽകിയിട്ടും
മനസ്സിന്റെ കോണിൽ
ആരൊക്കെയോ കോറിയിട്ടുപോയ
ഒരു നൊന്പരം




ഇരുന്പു ഗ്രില്ലിട്ട ജനാല

 വഴി പറഞ്ഞവരും

വഴി തുറന്നവരും
വഴി തിരഞ്ഞവരും
വഴി മറന്നവരും
എല്ലാവരും വഴി ഓർത്തവരായിരുന്നു
വീട്ടിലേക്കുള്ള വഴി
വീട്ടിൽ നിന്നുമുള്ള  വഴി  കൂടിയാണെന്ന്
തിരിച്ചറിഞ്ഞവരായിരുന്നു

2
വേദന
കിലോകണക്കിലോ
ലിറ്റർ കണക്കിലോ
മീറ്റർ കണക്കിലോ
പറയാനാകാത്ത മനുഷ്യൻ
അളവെടുക്കാനാകാത്ത
കാഴ്ച മറച്ചു കണ്ണീർ കണ്ണിൽ കൊണ്ട് നടന്നു
കാഴ്ച മങ്ങിയ കണ്ണിൽ വഴികളെന്നും  മാഞ്ഞുകൊണ്ടേയിരുന്നു

3
നൽക്കവലകളിൽ കൂട്ടിക്കെട്ടിയ വഴികൾ
ഒരു വീശി എറിഞ്ഞ വലയായി
ഒരു നഗരത്തെ കെട്ടിമുറുക്കുന്പോൾ
ഇരുന്പു ഗ്രില്ലിട്ട ജനാലക്കപ്പുറത്തും ഇപ്പുറത്തും
ഒരു കുരങ്ങും
ഞാനും
പെയ്തൊഴുകിയ  മഴയിൽ കുതിർന്ന
നീർ വഴികൾ  നോക്കി
ഒന്നുമോർക്കത്തെ
ആരെയും കാക്കാതെ
ഒന്നും പറയാതെ
വെറുതെ
ഇരുന്പു ഗ്രില്ലിൽ
മുഖം ചാരി നിന്നു

ഒരു നാൾ അവർ തിരിച്ചുവരും

 ഒരു നാൾ  അവർ തിരിച്ചുവരും

വിണ്ടു കീറിയ ചുണ്ടുകൾ വിറക്കാതെ
കീറിയ കുപ്പായങ്ങൾ വലിച്ചെറിഞ്ഞു
വെട്ടിപൊളിഞ്ഞ കാലുകൾ വലിച്ചിഴച്
ഒരുനാൾ അവർ തിരിച്ചുവരും
അന്നവരുടെ കൈകൾക്കു കാരിരുന്പിന്റെ ശക്തിയായിരിക്കും
കാലുകൾക്കു കുതിരകളുടെ കുതിപ്പായിരിക്കും
നെഞ്ചിൽ അഗ്നിപർവതങ്ങളും
കണ്ണുകളിൽ നരകാഗ്നിയുമായി
ഒരു നാൾ അവർ തിരിച്ചുവരും
തെരുവിൽ വലിച്ചിഴച്ച അവരുടെ ജീവന്റെ വിലപറയാൻ
ഒരു നാൾ അവർ തിരിച്ചുവരും
അന്ന് നിങ്ങൾ കൊട്ടിപ്പടുന്ന നേതാക്കന്മാരും
പാടി പുകഴ്ത്തുന്ന നിങ്ങളുടെ ദൈവങ്ങളും
മുഖം മറക്കാൻ പോലും ഇടങ്ങളില്ലാതെ
നിങ്ങളെപ്പോലെ തന്നെ തെരുവുകളിൽ തകർന്നു വീഴും
ഒരു നാൾ  അവർ തിരിച്ചുവരും
വിണ്ടു കീറിയ ചുണ്ടുകൾ വിറക്കാതെ...



ഒറ്റപ്പെടലിന്റെ നിശബ്ദത ഭയങ്കരമാണ്

 


തെരുവിൽ
ആൾക്കൂട്ടത്തിൽ
വീട്ടിൽ
ഓഫീസിൽ
കൂട്ടുകാർക്കിടയിൽ
ഒറ്റപ്പെടലിന്റെ നിശബ്ദത ഭയങ്കരമാണ്.
ആൾ കൂട്ടം ചുറ്റുമില്ലാത്തതല്ല ഒറ്റപ്പെടൽ. കൂട്ടം തെറ്റിമേയുന്ന മനസ്സിന്റെ അന്ന്യം നിന്ന് പോകലാണ്‌ ഒറ്റപ്പെടൽ.
സത്യത്തിൽ ഒറ്റപ്പെടൽ ആൾക്കൂട്ടത്തിൽ മാത്രം വരുന്ന ഏകാന്തതകളാണ് .
ഒരു നിർവികാരമായ നിശബ്ദത.
ഒന്നും തന്റേതല്ലാത്ത ഒരു തോന്നൽ.
താനൊന്നിന്റെയും ഭാഗമല്ലാത്ത തോന്നൽ
മുന്നിലിരിക്കുന്ന കാൻവാസിൽ കൈകളറിയാതെ നീങ്ങുന്പോൾ
നിഴലുകൾ പോലെ
നിറങ്ങളിൽ വിരിയുന്ന ഏകാന്തതകൾ-
അന്ന്യം നിന്നുപോകുന്ന മനുഷ്യർ, മണ്ണ് , മനസ്സുകൾ
പാതിയിൽ പകുത്തെടുക്കുന്ന ഓർമ്മ തെറ്റിയ രൂപങ്ങൾ
പാതിയിൽ മടുപ്പുവന്നു വലിച്ചെറിഞ്ഞ നിർവ്വികാരതകൾ
ഒറ്റപ്പെടലിന്റെ നിശബ്ദത ഭയങ്കരമാണ്
ആൾക്ക്കൂട്ടങ്ങളെന്നും
ഒറ്റപ്പെട്ടവരുടെ നിശബ്ദതയാണ്
നിസ്സഹായതയാണ്

മരണം

  ഇന്നലെ വരെ മരണം

വഴിവക്കിലൂടെ ആരെയൊക്കെയോ തിരഞ്ഞു പോകുന്ന

അജ്ഞാതനായിരുന്നു
പക്ഷെ
ഇന്ന് മരണം
നേരം തെറ്റിയ നേരങ്ങളിൽ
കാതിൽ വന്നു പേരുകളെണ്ണി പറഞ്ഞു പോകുന്ന
മറക്കാൻ കൊതിക്കുന്ന മായാത്തൊരു മുഖച്ഛായയാണ്
നാഴികമണിയുടെ
സമയമായെന്ന ചിലന്പലുകൾ പോലെ
കൂടെ നടന്നവരുടെ
കാണാൻ കാത്തുനിന്നവരുടെ
വിളികേൾക്കാൻ കാതോർത്തിരുന്നവരുടെ
എന്നും സ്നേഹിച്ചവരുടെ
ഒന്നുമല്ലെങ്കിലും
മറക്കാൻ മടിച്ചവരുടെ
പേരുകളൊന്നൊന്നായി
കൊഴിഞ്ഞു വീഴുന്ന ശബ്ദമാത്രം കേൾക്കുന്ന
ലോക്കഡോൺ അടപ്പിച്ച ചുവരുകൾക്കിടയിൽ
സ്വന്തം നിഴലുകൾ മാഞ്ഞു തുടങ്ങിയിരിക്കുന്നു
കാത്തു സൂക്ഷിച്ച
ഒരു കരുത്തിന്റെ
ഒരു കാലത്തിന്റെ
ഒരു കാലഘട്ടത്തിന്റെ ...

ഭയം (fear)

  തെരുവോരത്തു

മരുന്ന് കിട്ടാതെ
ശ്വാസം കിട്ടാതെ
മരിച്ചു വീഴുന്നത്
ആറ്റിൽ പൊങ്ങിയടിയുന്നത്
നായ്ക്കൾ വലിച്ചുകീറുന്നത്
സ്വന്തം
തന്തയുടെയോ
തള്ളയുടെയോ
കുഞ്ഞിന്റെയോ
ഭാര്യയുടെയോ
ഭർത്താവിന്റെയോ
ശവമല്ലാത്തേടത്തോളം കാലം
രാജാക്കന്മാർക്കായി നമുക്ക് കൊട്ടിപ്പാടാം
അവരുടെ കൊട്ടാരങ്ങൾക്കായി കാത്തു നിൽക്കാം
ജിഹാദികൾക്കായുള്ള തിരച്ചിൽ തുടരാം
വിഷം പിന്നെയും ബാക്കിയുണ്ടെങ്കിൽ
ഫേസ്ബുക്കിലും
ട്വിറ്ററിലും
ചോദ്യം ചോദിക്കുന്നവന്റെ
സത്യം പറയുന്നവന്റെ
നീതി തേടുന്നവരുടെ
അമ്മയ്ക്കും
പെങ്ങൾക്കും
പുലയാട്ടുപറഞ്ഞു
മദോന്മത്തരാവാം
അതും പോരെങ്കിൽ
ഫോട്ടോഷോപ്പുണ്ടല്ലോ
ഭയം (fear)

സ്വച്ഛ്‌ ഭാരത കണ്ണട

 1

സത്യം
പറഞ്ഞവരുണ്ട്
കെട്ടവരുണ്ട്
കണ്ടവരുണ്ട്
അറിഞ്ഞവരുണ്ട്
പറയാത്തവരുണ്ട്
കേൾക്കാത്തവരുണ്ട്
കാണാത്തവരുണ്ട്
അറിയാത്തവരുണ്ട്
ഇവരിലാരുടെതാണ് സത്യം

2
വഴിവക്കിൽ ഗാന്ധിയും ഗോഡ്‌സെയും
ചായക്കടിയിലിരുന്നു
കട്ടൻ ചായയും പരിപ്പ് വടയും കഴിച്ചു
അവർക്കരികിലൂടെ
ന്യൂസ് പേപ്പറിൽ തലപൂഴ്‌ത്തിയ തലമുറകൾക്കരികിലൂടെ
അവരെ രണ്ടുപേരെയും തെറി വിളിച്ചു
ഒരു ബുദ്ധിജീവി സമൂഹം കടന്നു പോയി
സമോവറിലെപ്പോഴും  ഇപ്പോഴും
അവർക്കായി
കട്ടൻ ചായക്കായുള്ള വെള്ളം തിളച്ചുകൊണ്ടേയിരുന്നു


3
തെരുവോരത്തെ കണ്ണടകടയിൽ കയറിയ ഗാന്ധി ചോദിച്ചു
ഈ കണ്ണടയൊന്നും മാറ്റി തരണം
വട്ട കണ്ണട
സ്വച്ഛ്‌ ഭാരത കണ്ണട

Wednesday 6 May 2020

കഥകള്‍ക്കോണ്ടു മേഞ്ഞ ചിറകുകള്‍

നക്ഷത്രങ്ങളുടെ തിളക്കവും 
നിലാവിന്റെ തണുപ്പും 
രാവിന്റെ നിശബ്ധതയുമായി  
കഥകള്‍ക്കായി സ്വപ്നം  മുറ്റത്ത്‌ കാത്തു നിന്നപ്പോൾ  
 വീണ്ടും ഒരു സ്വപ്നം ആകശചെരിവില്‍നിന്നും അടര്‍ന്നു വീണു 
കഥകള്‍ പറയണം...
കഥകള്‍ പറഞ്ഞുകൊണ്ടേയിരിക്കണം 
നാളെകളില്‍ നിന്നും ഇന്നിലേക്കും 
ഇന്നില്‍ നിന്നും ഇന്നലകളിലേക്കും 
ഇന്നലകളില്‍ നിന്നും ഓര്‍മകളിലേക്കും  
പടരുന്ന മനസ്സിന്റെ  ചില്ലകളില്‍ 
കൂടുകൂട്ടുന്ന  പക്ഷികള്‍ക്കൊരോന്നും  
കഥകള്‍ക്കോണ്ടു മേഞ്ഞ ചിറകുകള്‍ നല്‍കണം ...
ആകശചെരിവില്‍നിന്നും അടര്‍ന്നു വീഴുന്ന സ്വപ്നങ്ങളലാൽ മേഞ്ഞ ചിറകുകൾ 

ഗർഭപാത്രം

ദൈവം മരിക്കില്ലെന്ന് പറഞ്ഞവർക്കും 
ദൈവം മരിക്കണമെന്നാഗ്രഹിച്ചവർക്കും   
ഇടയിലെങ്ങോ ദൈവം ബോധമറ്റു കോമയിലായി 
ഉറക്കമറ്റ മരണം ഉറക്കമുണരാത്ത ആ ഉറക്കത്തിൽ വെളിപാട് തുള്ളി 
എണ്ണമറ്റ ആ വെളിപാടുകൾക്കിടയിൽ 
മനുഷ്യനും ദൈവങ്ങൾക്കുമിടയിൽ
ഞാനുമെന്റെ നിഴലും  
എനിക്കുമുന്പേ ഉറങ്ങിപോയ എണ്ണമറ്റ തലമുറകൾക്കിടയിൽ 
ഗർഭപാത്രങ്ങളായി വീണ്ടും വീണ്ടും മരിച്ചു വീണുകൊണ്ടേയിരുന്നു 
എണ്ണമറ്റ ഗർഭപാത്രങ്ങളായ്  ...
അർത്ഥമറ്റ ഗർഭപാത്രങ്ങളായ്  ...

കാണാതെ പോയോരഞ്ചുരൂപ

വഴിവക്കിലെനിക്ക് വീണു കിട്ടിയതാണ്
അരികു കീറിയോരഞ്ച്  രൂപ
പാതിയിലേറെ മുഷിഞ്ഞ
ഗാന്ധി പതിഞ്ഞ വെള്ള കോണിൽ
ആരോ ഒരു പ്രേമ നൊംബരം കുറിച്ചിട്ടിരുന്നു
നഷ്ടമായതോ
നേടാനാകാതെ പോയതോ ആയ
ഒരു പ്രണയത്തിന്റെ കനൽചൂട്  അതിനുണ്ടായിരുന്നു
ഒരുപക്ഷെ പിന്തള്ളപെട്ട ഒരു കൊച്ചു ഹൃദയത്തിന്റെ
കാല്പനികതയുമാകാം 
പാവം
അരികു കീറി വഴിയരികിൽ നഷ്ടമായോരഞ്ചു രൂപ
ഒരു നഷ്ടബോധത്തിന്റെ അഞ്ചുരൂപ
ആരൊക്കെയോ കണ്ടിട്ടും
കാണാതെ പോയോരഞ്ചുരൂപ
എടുത്തു  ഭിക്ഷച്ചട്ടിയിലിട്ടപ്പോൾ
അന്ധനായ ഭിക്ഷക്കാരൻ
അതറിയാതെ പിന്നെയും പറഞ്ഞു
"അമ്മാ വല്ലതും തരണേ...

മഴപാറ്റകൾ

1
ഇരുളിൽ ഇന്ന് ദൈവത്തിനായി തെളിഞ്ഞ വിളക്കിൽ  
വെളിച്ചം കാത്ത മഴപാറ്റകൾ  ഒന്നൊന്നായി കത്തിയെരിഞ്ഞു

2
മരിക്കാത്ത ദൈവം
മരിക്കുന്നവന്റെ മരണത്തിൽ ജനിച്ചു വീന്നുകൊണ്ടേയിരുന്നു  

3
 എനിക്ക് മറക്കനുള്ളത് ഓർമകളെയാണ്
ഓർമിക്കാനുള്ളത് മറവിയും
നിന്റെയും
 എന്റെയും

എന്തേ നാമെന്നും ചോദ്യങ്ങളെ വിശ്വസിക്കുന്നു?

ഇന്ന് ചോദിക്കുന്ന ചോദ്യങ്ങൾക്ക്
ഒന്നിനും ദയവു ചെയ്തു ഉത്തരങ്ങൾ നല്കാതിരിക്കുക
അക്ഷരങ്ങൾക്കപ്പുറത്ത് ആകാശം ഉണ്ടെന്നും
അതിനപ്പുറത്ത് അറിവാവശ്യമില്ലെന്നുമുള്ള 
ഉൾക്കാഴ്ച്ചയിൽ  ഉത്തരം നഷ്ടമായ
ഒരു ഭ്രാന്തൻ ഭിക്ഷാടകന്റെ  
ഇന്ന് ചോദിക്കുന്ന ചോദ്യങ്ങൾക്ക്
ഒന്നിനും ദയവു ചെയ്തു ഉത്തരങ്ങൾ നല്കാതിരിക്കുക

ചോദ്യം ഒന്ന്
നിന്റെ കറുത്ത  കണ്ണുകളിൽ
എന്നുമെന്തേ
വീണുപോയ വിശ്വാസങ്ങൾ
നിഴല്പാടുകൾ പകരുന്ന
നിനവിന്റെ നനുത്ത തണലുകളാകുന്നത്

ചോദ്യം രണ്ട്
തുറന്ന വാതിലുകൾക്കപ്പുറത്തു നിന്നാണോ
അതോ ഇപ്പുറത്ത് നിന്നാണോ
ഹൃദയം മരവിക്കുന്നത്
രക്തം കട്ടപിടിക്കുന്നത്
വാക്കുകൾ വികൃതമാകുന്നത്

ചോദ്യം മൂന്ന്
അടഞ്ഞ അക്ഷരങ്ങൾക്കും
വിടർന്ന സ്വപ്നങ്ങൾക്കുമിടയിൽ
ആരാണ് ഒരു സന്ധ്യ മറന്നു വെച്ചത്

ചോദ്യം നാല്
എന്തേ  എല്ലാ നിശബ്ദതയും
വരകൾ  മായുന്ന നോട്ടുപുസ്ടകത്തിലോളിച്ച
മയിൽ‌പീലി പോലെ
ഒരു ദീർഘ  നിശ്വസത്തിൽ മറന്നു പോകുന്നു

ചോദ്യം അഞ്ച്

എന്തേ നാമെന്നും ചോദ്യങ്ങളെ വിശ്വസിക്കുന്നു
ഉത്തരങ്ങളിൽ ആശ്വസിക്കുന്നു ...

എന്തേ നാമെന്നും ചോദ്യങ്ങളെ വിശ്വസിക്കുന്നു ...

നിഴൽ കൂത്ത്

വെറുപ്പും വിശ്വാസവും സ്നേഹവും
ഒരു മരണത്തിനു മുന്പുള്ള 
അല്പ നിമിഷങ്ങളിലൊതുങ്ങുന്ന മതിഭ്രമങ്ങൾ മാത്രമാണെന്നറിയാൻ
ഒരു ജന്മം മുഴുവനോടുക്കുന്പോൾ 
ഞാനറിഞ്ഞില്ല  സുഹൃത്തേ
എനിക്ക് പാഴായത് ഒരു മൌനത്തിന്റെ സൌന്ദര്യമാണെന്നു...
നമുക്കിടയിലെന്നോ നഷ്ടമായ ഒരു വിളിപ്പടിന്റെ ദൂരമാണെന്ന്

വീണ്ടുമൊരിക്കൽ വിതെച്ചെടുക്കാനാകാത്ത ബന്ധങ്ങളുടെ സ്വപ്നകതിരുകൾ
കാത്തിരിക്കനാകാതെ പതിരായമർനിരുന്നെന്നും    `
ഒടുവിൽ പാതിയിരുളിൽ
കളിക്കാരനും കാഴ്ച്ചക്കാരനുമിടയിൽ
നാമെല്ലാം വെളിച്ചം മറച്ചാടുന്ന
ഒരു സ്വപ്നാടനത്തിന്റെ നിഴൽക്കുത്തുമാത്രമാണെന്നും
ഞാനിന്നറിയുന്പോൾ 
പുറത്ത്
മരിക്കാത്ത ദൈവം
മരിക്കാത്ത മരണത്തിനു
മരിക്കുന്ന മനുഷ്യനാൽ 
ശവപെട്ടി തീർത്ത്‌ കൈനീട്ടി നിന്നു
അകലെയെങ്ങൊ ഘടികാരത്തിൽ
സമയം പന്ത്രണ്ടടിച്ചപ്പോൾ
പാതിയടഞ്ഞ ജനവാതിലും
ഒരു കാറ്റിനൊപ്പം അടഞ്ഞുതീർക്കാനാകാതെ
ഒന്ന്  ഞരങ്ങി ...

നേതാവിനോട്

ഇന്നലകളുടെ നിഴൽക്കൂത്ത്
നിനക്കു  മുൻപിൽ
ചരിത്രം മരവിച്ച 
പാതിരാവിന്റെ  തെരുവിൽ
എല്ലാ വെളിച്ചവും മറച്ചാടുന്പോൾ
ചത്തവനും കൊന്നവനും
തിരിഞ്ഞുനിന്നു നിന്നോടു  ചോദിക്കും
എന്തിനായിരുന്നു
ആർക്കു വേണ്ടിയായിരുന്നു...

മറക്കരുത്
നീ പടുത്തുയർത്തുന്ന
സ്വപ്ന കൂടാരത്തിന്റെ കന്മതിലുൽക്കുള്ളിൽ
ചതഞ്ഞ കുഞ്ഞിന്റെയും
കരിഞ്ഞ മാതാവിന്റെയും
ചിതറിയ  പിതാവിന്റെയും
ശവങ്ങളിൽ 
നീ വളർത്തിയ   വംശരാശി
 നിന്നോടു  തിരിഞ്ഞു നിന്ന് ചോദിക്കും
എന്തിനായിരുന്നു
ആർക്കു വേണ്ടിയായിരുന്നു...

ഓർക്കുക
ആഴിയിലും
ആകാശത്തും
ഭുമിയിലും
ഒടുക്കം
മരണം പോലും മടുത്തു മാറ്റി വെക്കുന്ന
നിന്റെ നിറം തകർന്ന നിഴലുകൾക്കിടയിൽ
ഉത്തരങ്ങളില്ലാതെ മൌനം
അന്ന് നിന്നോട് ചോദിക്കും
എന്തിനായിരുന്നു
ആർക്കു വേണ്ടിയായിരുന്നു...
എന്തിനായിരുന്നു...

"പോകാം ...."

മരണം വഴിവക്കിൽ മടിച്ചു നിൽക്കുകയായിരുന്നു
ഇന്നലകളുടെ കടപത്രങ്ങൾ കണക്കു കുറിച്ച് മാറ്റിവച്ചു
വാതിൽക്കൽ ചെന്ന് ഉള്ളിലേക്ക് വിളിച്ചപ്പോൾ
ഒരു തിരിച്ചറിയാത്ത നിശബ്തത
അവനു ചുറ്റും തങ്ങി നിന്നിരുന്നു
എല്ലാ തുടക്കങ്ങൾക്കും ഒടുക്കമുണ്ടെന്ന കള്ളം
കാലങ്ങളായി പറഞ്ഞു പഠിപ്പിച്ച നൊന്പരമായിരിക്കാം
ഒരു നിമിഷം കണ്ണ് തുടച്ചു
അവനകത്തു കയറിയിരുന്നു
എനിക്ക് മുന്നിൽ
ഒരു സംസ്കാരം
ജനിമൃതിയുടെ പറയാതെ പോയ സത്യമായി
ഒരു കള്ളമായി വിറങ്ങലിച്ചു നിന്നു
എന്റെ ചുണ്ടിലൊരു  മന്ദസ്മിതം വിരിയവേ
ഒരു കരച്ചിലിന്റെ വക്കിലെത്തിയ മരണം
കാല്ക്കിഴിലെ പൊടിതട്ടി മെല്ലെ പറഞ്ഞു
"പോകാം ...."

ഇരുന്പു ഗ്രില്ലിട്ട ജനാല

വഴി പറഞ്ഞവരും
വഴി തുറന്നവരും
വഴി തിരഞ്ഞവരും
വഴി മറന്നവരും
വഴി ഓർത്തവരായിരുന്നു
വീട്ടിലേക്കുള്ള വഴി
വീട്ടിൽ നിന്നുമുള്ള  വഴി  കൂടിയാണെന്ന്
തിരിച്ചറിഞ്ഞവരായിരുന്നു

2
വേദന
കിലോകണക്കിലോ
ലിറ്റർ കണക്കിലോ
മീറ്റർ കണക്കിലോ
പറയാനാകാത്ത മനുഷ്യൻ
അളവെടുക്കാനാകാത്ത കാഴ്ച 
കണ്ണീർ നിറഞ്ഞ കണ്ണിൽ
 മറഞ്ഞ കാഴ്ചയായി  കൊണ്ട് നടന്നു
കാഴ്ച മങ്ങിയ കണ്ണിൽ വഴികളെന്നും  മാഞ്ഞുകൊണ്ടേയിരുന്നു

3
നൽക്കവലകളിൽ കൂടണഞ്ഞ  വഴികൾ
ഒരു വീശി എറിഞ്ഞ വലകെട്ടായി
ഒരു നഗരത്തെ കെട്ടിമുറുക്കുന്പോൾ
ഇരുന്പു ഗ്രില്ലിട്ട ജനാലക്കപ്പുറത്തും ഇപ്പുറത്തും
ഒരു കുരങ്ങും
ഞാനും
പെയ്തൊഴുകിയ  മഴയിൽ കുതിർന്ന
നീർ വഴികൾ  നോക്കി
ഒന്നുമോർക്കാനില്ലാതെ
ആരെയും കാക്കാനില്ലാതെ
ഒന്നും പറയാനില്ലാതെ
വെറുതെ
ഒരു ഇരുന്പു ഗ്രില്ലിൽ
മുഖം ചാരി നിന്നു


ഒരു നൊന്പരം

1
ഇന്നെന്റെ നിഴലിനു
ഒരോർമയുടെ  തിണർപാടുണ്ടായിരുന്നു
പാതി മറന്നിട്ടും
പകുത്തു നൽകിയിട്ടും
മനസ്സിന്റെ കോണിൽ
ആരൊക്കെയോ കോറിയിട്ടുപോയ
ചില മന്ദഹാസങ്ങൾ
ചില ഓർമ്മക്കുറിപ്പുകൾ
ഇന്നെന്റെ നിഴലിനു
ഒരോർമയുടെ  തിണർപാടുണ്ടായിരുന്നു

2
ഒരു സ്വാതന്ത്രം പകുത്തു വച്ച  രാജ്യത്തിന്റെ
നാൽക്കവലയിലിന്നും
ദൈവം തിരിച്ചറിയാത്ത  ഒരു വഴിപോക്കനാണ്
മരണം വഴിപോക്കന്റെ ഊന്നു വടിയും
ഇടയിലവർ കേറുന്ന ചായക്കടയിൽ
അവർ നൽകുന്ന നൂറുരൂപയുടെ നോട്ടിൽ
ഗാന്ധി വിലപേശപെടാറില്ല
രണ്ടു ചായക്ക്  പതിനാറു രൂപ
ബാക്കി കിട്ടുന്ന ചില്ലറ നോട്ടിലും ഗാന്ധിയുണ്ട്
 ജീവിതമില്ലാത്ത ഒരു വിശ്വാസം

3
നിന്റെ കണ്ണിൽ ഇന്നും നിശബ്ദതയാണ്
പറയാൻ മറന്ന ഒരു ഒരൊത്തിരി സ്വപ്നങ്ങളുടെ
മരവിച്ച ഓർമ്മകൾ
നിന്റെ ഓർമ്മകൾ
എന്റെ ഓർമ്മകൾ
നിന്റെ കണ്ണിൽ
എന്റെ കണ്ണിൽ
ഒരു നിശബ്ദതയായി തൂങ്ങി നിൽപ്പുണ്ട്

4

ഇന്നെന്റെ നിഴലിനു
ഒരോർമയുടെ  തിണർപാടുണ്ടായിരുന്നു
പാതി മറന്നിട്ടും
പകുത്തു നൽകിയിട്ടും
മനസ്സിന്റെ കോണിൽ
ആരൊക്കെയോ കോറിയിട്ടുപോയ
ഒരു നൊന്പരം





വഴിയിൽ മറന്നു വച്ചതു

വഴിയിൽ മറന്നു വച്ചതു
അക്ഷരങ്ങളാണ്
നിന്റെയും
എന്റെയും
നേർക്കാഴ്ചയുടെ ഓർമകളാണ്
ചിരിക്കാൻ മറന്ന ചിന്തകളാണ്
പിറക്കാതെ പോയ സ്വപ്നങ്ങളാണ്
വഴിയിൽ മറന്നു വച്ചതു
ചരിത്രമറ്റുപോകുന്ന  ചി ത്രങ്ങളാണ്
നിന്റെയും
എന്റെയും
നേർക്കാഴ്ചയുടെ ഓർമകളാണ്

കാത്തു നിൽപ്

വഴിവക്കിലാരോ മറന്നു വച്ച ഒരു നനഞ്ഞ കുടക്കരികിൽ 
 മഴ നനഞ്ഞു ഞാൻ ആരെയോ 
കുറെ നേരമായി കാത്തു നിൽക്കുകയാണ് 
കൂട്ടിനായി ഒരു പൂച്ചയും  
പിന്നെ ഒഴിഞ്ഞ ഒരു റോഡുമുണ്ടായിരുന്നു 

കലക്കു വെള്ളം പാഞ്ഞൊഴുകുന്ന
മഴച്ചാലുകൾ ആരോടെന്നില്ലാതെ
കലപില ശബ്ദത്തിൽ എന്തൊക്കെയോ
പറയുന്നുണ്ട് 


ഒരു കാല്പനിക കഥയുടെ
തുടക്കത്തിനും
ഒടുക്കത്തിനും
ഉത്തമമായ നിമിഷങ്ങൾ


പെയ്തൊഴുകിയ മഴയുടെ നിശബ്ദതയിൽ
ആരും കടന്നു വരാനില്ലാത്ത
ആ തെരുവോരത്തു
മഴനഞ്ഞ മൂന്ന് ജന്മങ്ങൾ
കുടയും ഞാനും പിന്നെയൊരു പൂച്ചയും
ആരെയോ
പിന്നെയും കാത്തുകൊണ്ടേയിരുന്നു

എന്നിലേക്ക്‌

പാതി വഴിയിൽ എന്നോട് ചോദിച്ചു 
മുന്നിലേക്കോ അതോ പിന്നിലേക്കോ ?
മുന്നിലെനിയും കാണാത്ത 
ഒരുപാട് കാഴ്ചകൾ കിടക്കുന്നു 
ഒരു പാട് മനുഷ്യർ നിൽക്കുന്നു 
ഒരുപാട് അനുഭവങ്ങൾ കാത്തിരിക്കുന്നു
പിന്നിൽ
കടന്നു വന്ന വഴികൾ
താങ്ങായിരുന്ന ബന്ധങ്ങൾ
തണലായിരുന്ന സ്നേഹങ്ങൾ
മറന്നു വച്ച ഓർമ്മകൾ
കൈപിടിച്ചു സ്വപ്‌നങ്ങൾ


പാതി വഴിയിൽ എന്നോട് ചോദിച്ചു
മുന്നിലേക്കോ അതോ പിന്നിലേക്കോ
കാലം കനത്ത കാലുകളിൽ
വേദന ക്ലാവ് പിടിച്ചുതുടങ്ങിയിരിക്കുന്നു
വയ്യ!
ഒരു ദീർഘ നിശ്വാസം മെല്ലെ മന്ത്രിച്ചു
എന്നിലേക്ക്‌
എന്നിലേക്ക്‌

എന്റെ നിശബ്ദതയും നിന്റെ നിശ്വാസവും

എന്റെ നിശബ്ദതയും നിന്റെ നിശ്വാസവും 
നമ്മുടെ ജീവിതത്തിന്റെ കണക്കു പുസ്തകമാണ് 
ഏടുകൾ മറച്ചു നോക്കുന്പോൾ 
പലതും മായ്ച്ചു കളഞ്ഞതായി കാണാം 
പലതും വെട്ടി തിരുത്തിയതായും 

കീറിയ ഏടുകളും
മറന്ന പാടുകളും
ഓർക്കാൻ കരുതിയ ചെറിയ കുത്തിക്കുറിക്കലും
പഴമയുടെ മണം മാറാത്ത
ഈ കണക്കു പുസ്തകത്തിൽ
ആരെയും കാക്കാതെ
ആരോടും പറയാതെ
മറഞ്ഞു നിൽക്കുന്നുണ്ട്


ഓരോ തവണ തിരിച്ചു നോക്കുന്പോഴും
നഷ്ടബോധത്തിന്റെയും
തിരിച്ചറിവിന്റെയും
സന്തോഷത്തിന്റെയും
ഒരു പുഞ്ചിരി നമ്മുടെ ചുണ്ടിൽ വിരിയാറുണ്ട്
എന്റെ നിശബ്ദതയും നിന്റെ നിശ്വാസവും
നമ്മുടെ ഈ ജീവിതത്തിന്റെ കണക്കു പുസ്തകമാണ്

നൗഫൽ ലൗവ്‌സ് അംബിക


പാതിയടഞ്ഞ രണ്ടാം നിലയിലെ ജനലക്കപ്പുറത്തു 
ചുവരിൽ മഴവീണു കുതിർന്ന നിഴൽപ്പാടുകൾ 
മറന്നു പോയൊരു മഴയായി 
കാലത്തെയും കൈകോർത്തു കാത്തിരിപ്പാണ്


മറന്നു പോയൊരുകാലം
പറഞ്ഞു തീരാത്ത ഓർമ്മകൾ
തിരിച്ചെടുക്കാനാകാത്ത സ്വപ്‌നങ്ങൾ
മെതിച്ചടുക്കിയ ജീവിതങ്ങൾ
പലതും കോറിയിട്ടിട്ടുണ്ടാ ചുവരിൽ


തീരം തേടിയെത്തിയവരുടെയും
വെട്ടിപിടിച്ചവരുടെയും
ദൈവങ്ങളെ എത്തിച്ചവരുടെയും
കോട്ടകത്തളങ്ങൾ കെട്ടിയവരുടെയും
ചരിത്രം തിരുത്തിയവരുടെയും
ചിത്രങ്ങളും കോറിവരച്ചിട്ടുണ്ടാ മതിലിൽ 

അതൊന്നും കൂടാതെ
മായാത്ത മറ്റൊരെഴുത്തും തെളിഞ്ഞു നിന്നിരുന്നു
കോറിയിട്ട ഒരു പഴയ മനുഷ്യ സ്നേഹത്തിന്റെ കടബാക്കി
"നൗഫൽ ലൗവ്‌സ് അംബിക "
കൂടെ ഒരു ഹൃദയവും
പിന്നെയൊരന്പും