Sunday 4 September 2022

ആരെയെന്നറിയാതെ

 വഴിവക്കിലാരോ മറന്നു വച്ച ഒരു നനഞ്ഞ കുടക്കരികിൽ 

 മഴ നനഞ്ഞു ഞാൻ ആരെയെന്നറിയാതെ 
കുറെ നേരമായി കാത്തു നിൽക്കുകയാണ് 
കൂട്ടിനായി ഒരു പൂച്ചയും  
പിന്നെ ഒഴിഞ്ഞ റോഡുമുണ്ടായിരുന്നു 

കലക്കു വെള്ളം പാഞ്ഞൊഴുകുന്ന
മഴച്ചാലുകൾ ആരോടെന്നില്ലാതെ
കലപില ശബ്ദത്തിൽ എന്തൊക്കെയോ
പറഞ്ഞു പോവുകയാണ് 


ഒരു കാല്പനിക കഥയുടെ
തുടക്കത്തിനും
ഒടുക്കത്തിനും
ഉത്തമമായ നിമിഷങ്ങൾ


പെയ്തൊഴുകിയ മഴയുടെ നിശബ്ദതയിൽ
ആരും കടന്നു വരാനില്ലാത്ത
ആ തെരുവോരത്തു
മഴനഞ്ഞ മൂന്ന് ജന്മങ്ങൾ
കുടയും ഞാനും പിന്നെയൊരു പൂച്ചയും
ആരെയെന്നറിയാതെ
പിന്നെയും കാത്തുകൊണ്ടേയിരുന്നു