Wednesday 6 May 2020

ഭൂമി കത്തുന്പോൾ

ഭൂമി കത്തുന്പോൾ 
ഉറങ്ങിയ മനുഷ്യർക്കിടയിലൂടെ 
ഉറങ്ങാൻ മറന്നുപോയ ദൈവം 
തോളിൽ കുന്പസാരകൂപ്പുമായി 
നാൽക്കവലയിൽ എന്നത്തേയും പോലെ
പാപികളെയും കാത്തിരുന്നു 

ഒരു മരപ്പാളിക്കപ്പുറത്തുമിപ്പുറത്തും
പാപക്കണക്കുകൾ ഏറ്റു ചൊല്ലി വിശുദ്ധരായവർ
മറ്റൊരു പാപമേറ്റുപറയും മുന്പേ
മേടമാസ  ചൂടേറ്റുറങ്ങുകയാണ്


മനുഷ്യരുറങ്ങുന്പോൾ ഉറങ്ങാത്ത
എലികളും, പാറ്റകളും, പുഴുക്കളും മാത്രം
മനുഷ്യരുടെ ദൈവത്തെ അന്പരന്നെത്തിനോക്കി


ദൈവ സൃഷ്ടികളുടെ അഴുക്കുചാലിൽ
അന്നം തേടി തിരിച്ചു ചെന്നു
ഒടുവിൽ
ഭൂമി കത്തുന്പോൾ
ഉറങ്ങിയ മനുഷ്യർക്കിടയിൽ
ദൈവഹിതം വാഴ്‌ത്തിയ പലിശക്കാർ നൽകിയ കുന്പസാരക്കൂപ്പിൽ
പാപക്കഥകൾ കേട്ട് വിറങ്ങലിച്ചോടുവിൽ
ദൈവം ഉറങ്ങിപ്പോയി 


പുറത്തു മേടച്ചൂടേറ്റുറങ്ങിയ
മനുഷ്യരുടെ വിയർപ്പ്
അപ്പോഴേക്കും അധ്വാനത്തിന്റെ ഉപ്പില്ലാത്ത
ഒരു വലിയ പുഴയായി മാറികഴിഞ്ഞിരുന്നു